Wednesday, October 26, 2011

തങ്കമണി സംഭവത്തിന് കാല്‍നൂറ്റാണ്ട് - വസ്തുതകള്‍ വളച്ചൊടിക്കുന്നതില്‍ പ്രതിഷേധം

തങ്കമണി സംഭവത്തിന്റെ 25-ാം വാര്‍ഷികത്തില്‍ വസ്തുതകള്‍ വളച്ചൊടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമത്തില്‍ പരക്കെ പ്രതിഷേധം. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെയും പൊലീസ് തേര്‍വാഴ്ചയുടെയും കറുത്ത ഓര്‍മകളെ വെള്ളപൂശി ചരിത്രവസ്തുതകള്‍ വളച്ചൊടിച്ച് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ആക്ഷേപമുയര്‍ന്നു. വികലാംഗരും നിരപരാധിയുമായ കോഴിമല അവറാച്ചന്‍ എന്ന കര്‍ഷകനെ അതിദാരുണമായി വെടിവച്ചുകൊന്ന കരുണാകരന്റെ പൊലീസ് രാജിനെതിരെ രാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഒന്നിച്ച് അണിനിരന്നു. അന്ന് റവന്യൂമന്ത്രിയായിരുന്ന കെ എം മാണി തങ്കമണിയില്‍ നേരിട്ടെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നാണ് ചില മാധ്യമങ്ങളില്‍ വന്നത്.
അവാസ്തവമാണിത്.കേരള കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന എലൈറ്റ് ബസ് തങ്കമണി ടൗണിലെത്താതെ തൊട്ടടുത്തുള്ള ജങ്ഷന്‍വരെയെത്തി തിരികെ പോകുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് ഈ ബസ് തങ്കമണിവരെ എത്തിച്ചതില്‍ പ്രകോപിതനായ ബസ് മുതലാളി കെ എം മാണിയുടെ സഹായം തേടുകയായിരുന്നു. തന്റെ പാര്‍ടിക്കാരനായ ബസ് മുതലാളിയെ സഹായിക്കുന്നതിന് കട്ടപ്പന ഡിവൈഎസ്പിയെയും സിഐയെയും മറികടന്ന് പീരുമേട് സിഐ ആയിരുന്ന മാണിയുടെ വിശ്വസ്തന്‍ ഐ സി തമ്പാനെ തങ്കമണിയിലേക്ക് അയക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തങ്കമണിയില്‍ കലാപം അഴിച്ചുവിടുന്നത്. അന്ന് കട്ടപ്പനയിലെത്തിയ കെ എം മാണി, പൊലീസ് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തങ്കമണിയിലേക്ക് പോകുന്നില്ല എന്നുപറഞ്ഞ് പത്താംമൈലിലെത്തി തിരികെ പോയി. ഇതാണ് സത്യമെന്നിരിക്കെ മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്.

തങ്കമണി സംഭവത്തില്‍ ആദ്യമെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ എം എം മണിയും കെ കെ ജയചന്ദ്രനുമാണ്. അന്ന് കോണ്‍ഗ്രസ് എസ് നേതാവും ഇടതുപക്ഷ പ്രവര്‍ത്തകനുമായിരുന്ന സുലൈമാന്‍ റാവുത്തറും തങ്കമണിയിലെ ജനങ്ങള്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നുവെങ്കിലും ജോസ് കുറ്റിയാനിയും ജനങ്ങള്‍ക്കൊപ്പം നിന്നു. വെടിവയ്പ്പിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെതുടര്‍ന്നാണ് ഫാ. കോട്ടൂരിന്റെയും പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാത്യു തെക്കേമലയുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് കോഴിമല അവറാച്ചന്റെ ശവകുടീരത്തില്‍നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. പിന്നീട് ടി കെ രാമകൃഷ്ണന്‍ തങ്കമണിയിലെത്തി ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് അവിടെ ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കിയിരുന്നു. നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടവന്ന പലരും തിരികെയെത്തിയത് ആ സമയത്തായിരുന്നു. ചരിത്രം ചരിത്രമായിതന്നെ നിലനില്‍ക്കണമെന്നും അതിനോടൊപ്പം അവാസ്തവങ്ങള്‍ കൂട്ടിച്ചേര്‍ക്കരുതെന്നും അന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായിരുന്ന സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ് പറഞ്ഞു.

deshabhimani 261011

2 comments:

  1. തങ്കമണി സംഭവത്തിന്റെ 25-ാം വാര്‍ഷികത്തില്‍ വസ്തുതകള്‍ വളച്ചൊടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമത്തില്‍ പരക്കെ പ്രതിഷേധം. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെയും പൊലീസ് തേര്‍വാഴ്ചയുടെയും കറുത്ത ഓര്‍മകളെ വെള്ളപൂശി ചരിത്രവസ്തുതകള്‍ വളച്ചൊടിച്ച് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ആക്ഷേപമുയര്‍ന്നു

    ReplyDelete
  2. ആടിനെ പട്ടിയും പേപ്പട്ടിയും ആക്കി തല്ലിക്കൊല്ലല്‍ ആണല്ലോ ഇപ്പൊ കേരളത്തിലെ ഏറ്റവും വലിയ മാധ്യമസംസ്കാരം.

    ReplyDelete